Saturday, 22 June 2013

സുതാര്യതയും രാഷ്ട്രീയപ്രവർത്തനവും

തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ നിയമനിർമ്മാണസഭകളുടെ അധികാരങ്ങളിലേക്ക് ജുഡീഷ്യൽ,അർദ്ധ-ജുഡീഷ്യൽ സ്ഥാപനങ്ങളും നോമിനേറ്റട്‌ ബോഡികളും നടത്തുന്ന കടന്നുകയറ്റങ്ങൾ ജനാധിപത്യത്തെ ഉപരിപ്ലവമായി മാത്രം മനസ്സിലാക്കുകയും ഭരണസംവിധാനങ്ങളെ കുറിച്ചു ഉട്ടോപ്പ്യൻ സ്വപ്നങ്ങളെ താലോലിക്കുകയും ചെയ്യുന്നവർക്ക് എന്നും ആവേശം നല്കുന്നതായി കണ്ടുവരുന്നു.ജനപ്രതിനിധികൾ എല്ലാം മോശക്കാരാണ് എന്നും ജുഡീഷ്യരിക്കും അണ്ണാ ഹസാരയെ പോലുള്ള 'അവതാര പുരുഷന്മാര്ക്കും' മാത്രമേ എല്ലാത്തിനെയും ശുദ്ധീകരിക്കാൻ കഴിയൂ എന്നുള്ള ചിന്തയാണ് അവരെ നയിക്കുന്നത്.ഇത്തരക്കാർക്ക് ആവേശം നല്കുന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന,വിവരാവകാശ കമ്മീഷണരുടെ പുതിയ ഉത്തരവ്.

പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സമാനമനസ്കരായ പൌരന്മാർ ഒത്തുചെര്ന്നുണ്ടാക്കുന്ന കൂട്ടായ്മകളായ പാർട്ടികളെ പൊതുസ്ഥാപനങ്ങളായി കാണുന്ന ഗുരുതരമായ പിശകാണ് കമ്മീഷൻ ഉത്തരവിന്റെ ഏറ്റവും ശ്രദ്ധേയമായ വശം.പാർലിമെന്റ് നിർമ്മിച്ച ഒരു നിയമത്തിന്റെ ഭാഗമായി നിലവിൽ വന്ന കമ്മീഷൻ പാർലിമെന്റ് ഉദ്ദേശിക്കാത്ത ഒരു തരത്തിലേക്ക് ഒരു നിയമത്തെ വ്യാഖ്യാനം ചെയ്തു കൊണ്ടുപോകുന്നു എന്നാ പ്രതിഷേധാർഹാമായ വശവും കമ്മീഷൻ ഉത്തരവിന് ഉണ്ട്.സംഘടനകള്ക്ക് അകത്തു നടക്കുന്ന ചർച്ചകളെ ഇല്ലാതാക്കിക്കൊണ്ട് ,സംഘടിത മുന്നേറ്റങ്ങളെ ക്ഷീണിപ്പിക്കുക എന്ന അത്യന്തം അപകടകരമായ പ്രത്യാഘാതവും ഈ ഉത്തരവ് ഉണ്ടാക്കും എന്നാ കാര്യത്തിൽ സംശയമില്ല.


സംഘം ചേർന്ന് പൊതുലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവര്ത്തിക്കാനുള്ള സ്വാതന്ത്രത്തിനു മേലുള്ള അപലപനീയമായ കടന്നുകയറ്റമാണ് ഈ ഉത്തരവ്.ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക് ആ ലക്‌ഷ്യം നേടാൻ വേണ്ടിയുള്ള കൂടിയാലോചനകൾ നടത്തുമ്പോൾ സ്വകാര്യത ആവശ്യമാണ്‌.പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളെ പോലും പരസ്പരം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടുള്ള ചർച്ചകളും കൂടിയാലോചനകളും നടത്തിക്കൊണ്ടു അവസാനം സംഘടനയുടേതായ ഒരു നിലപാടിൽ എത്തിച്ചേരുകയും അതിന്റെ പ്രചാരണത്തിന് ഇറങ്ങിപുറപ്പെടുകയും ചെയ്യുക എന്നതാണ് പാർട്ടികളിൽ നടക്കുന്നത്.അതിനു പകരം ഓരോ പ്രവർത്തകനും പാർട്ടിക്കകത്ത് എന്ത് പറയുന്നു എന്ന് അറിയണം എന്ന് വാശി പിടിക്കുന്നവർ സംഘടിതമായ ഇടപെടലുകൾ വേണ്ട,വ്യക്തിപരമായ അഭിപ്രായങ്ങളാണ് പ്രധാനം എന്ന വാദമാണ് മുന്നോട്ടു വെയ്ക്കുന്നത്.സംഘടിത ഇടപെടലുകളെ ക്ഷീണിപ്പിക്കുന്നതിലൂടെ ഭരണവർഗ്ഗത്തിന് ഉണ്ടാകുന്ന നേട്ടം ചെറുതല്ല.അത് കൊണ്ട് തന്നെ ഭരണവർഗ്ഗത്തിന് എതിരായ സമരത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ വിഭാഗങ്ങളും ഈ ഉത്തരവിനെയും അതിനോട് അനുബന്ധിച്ചു ഉയർന്നു വരുന്ന ഉട്ടോപ്യൻ വാദഗതികളെയും പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

രാഷ്ട്രീയപ്പാര്ട്ടികൾ പൊതു അധികാര സ്ഥാപനങ്ങൾ അല്ല.മറിച്ച്,പൊതു അധികാരസ്ഥാപനങ്ങൾ പിടിച്ചെടുക്കാനായി പരസ്പരം മത്സരിക്കുന്ന ഗ്രൂപ്പുകൾ മാത്രമാണ്.അവർ അധികാരം ഏറ്റെടുക്കാൻ സജ്ജരായവരും അർഹതയുള്ളവരുമാണ് എന്നത് കൊണ്ട് മാത്രം അവർ പൊതു അധികാര സ്ഥാപനങ്ങൾ ആകുന്നില്ല.അധികാരസ്ഥാപനങ്ങൾക്കാണ് വിവരാവകാശ നിയമം പോലുള്ള നിയമങ്ങൾ ബാധകമാക്കേണ്ടത്.അതല്ലാതെ,ആ സ്ഥാനങ്ങളിൽ എത്താൻ സാധ്യത ഉള്ളവരെല്ലാം അത്തരം നിയമങ്ങൾക്കു വിധേയനാകണം എന്ന് പറഞ്ഞാൽ,തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുള്ള ഓരോ പൗരനും ഓരോ ഇൻഫർമേഷൻ ഓഫീസറെ നിയമിക്കണം എന്ന് പറയേണ്ടി വരും.രാഷ്ട്രീയ പാർട്ടികൾക്ക് പുറത്തുള്ള വ്യക്തികളും ഗ്രൂപ്പുകളും പലപ്പോഴും രാഷ്ട്രീയത്തിൽ ഇടപെടുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും എല്ലാം ചെയ്യുന്നുണ്ട്.ഇന്ന്,ഈ ഉത്തരവിനെ വാഴ്ത്തിപ്പാടി രംഗത്ത് വന്നിട്ടുള്ള ചില സ്വതന്ത്ര ബുദ്ധിജീവികൾ അടക്കമുള്ളവരും ഇൻഫർമേഷൻ ആഫീസർമാരെ നിയമിക്കാൻ തയ്യാർ എടുക്കേണ്ടതാണ്,പ്രസ്തുത യുക്തിയെ അംഗീകരിച്ചാൽ...

സുതാര്യത എന്ന സങ്കല്പ്പത്തോളം തന്നെ പ്രധാനമാണ് സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും.സംഘം ചേർന്നുള്ള കൂടിയാലോചനകൾ നടത്താനുള്ള സ്വാതന്ത്ര്യത്തെ സുതാര്യതയുടെ പേരില് ബലികഴിക്കുന്നത്‌ രാഷ്ട്രീയത്തെ തന്നെ കൊല്ലലാണ്.രാഷ്ട്രീയകക്ഷികൾ സുതാര്യത അടിച്ചേൽപ്പിക്കേണ്ട പൊതുസ്ഥാപനങ്ങൾ അല്ല എന്ന് ഊന്നിയൂന്നി പറയേണ്ടി വരുന്നതും അതുകൊണ്ടാണ്.പാർട്ടി യോഗങ്ങളുടെ മിനുട്സും മറ്റും പരസ്യപ്പെടുത്തണം എന്ന വാദം പാർട്ടികൾക്ക് അകത്തു നടക്കുന്ന സക്രിയമായ രാഷ്ട്രീയചർച്ചകളെ ഇല്ലാതാക്കും.ചർച്ചകൾ എല്ലാം രഹസ്യമായി നടത്തിയ ശേഷം 'സുതാര്യമായി' നടക്കുന്ന കമ്മിറ്റി യോഗങ്ങളിൽ ഐക്യം അഭിനയിക്കാൻ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ നിര്ബന്ധിതരാകും.രാഷ്ട്രീയ നയരൂപീകരണങ്ങൾ നടത്താൻ ഒളിയിടങ്ങൾ തേടിപ്പോകാൻ അംഗീകൃത രാഷ്ട്രീയപ്പാര്ട്ടികൾ പോലും നിർബന്ധിതരാകും.ഇത് ജനാധിപത്യത്തിനു അപമാനമാണ്.രാഷ്ട്രീയം വെറുമൊരു ഉത്സവക്കാഴ്ച്ചയല്ല.വിരുദ്ധ താല്പ്പര്യങ്ങളുടെ സംഘട്ടനത്തിന്റെ ഒരു വ്യവസ്ഥാപിത രൂപമാണ് അത്.
ഓരോ രാഷ്ട്രീയ പാർട്ടിക്കും എതിരാളികളിൽ നിന്നും പലതും മറയ്ക്കാൻ ഉണ്ടാകും.അത് കൊണ്ട് തന്നെ,അടിസ്ഥാനപരമായി രാഷ്ട്രീയം എന്താണ് എന്നതിനെ കുറിച്ചു അജ്ഞതയുള്ളവർക്കെ പാർട്ടികളുടെ കമ്മിറ്റി യോഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യണം എന്നും  മറ്റും വാദിക്കാൻ കഴിയൂ.

കോണ്ഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഇതിൽ പക്വമായ നിലപാട് എടുത്തപ്പോഴും ബി.ജെ.പി ഇതിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്.മുന്പ്,പാർലിമെന്ടരി ജനാധിപത്യത്തെ വെല്ലുവിളിച്ച് മുന്നോട്ടു വന്ന അണ്ണാ ഹസാരയെ പോലുള്ളവരെ സംഘ പരിവാര് അകമഴിഞ്ഞ് പിന്തുണച്ചിരുന്നു.ആ നിലപാടിന്റെ ഒരു തുടർച്ചയാണിത്.താല്ക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി ജനാധിപത്യത്തെ കുരുതി കഴിക്കാൻ തങ്ങൾക്കു മടിയില്ല എന്ന് ബി.ജെ.പി വീണ്ടും തെളിയിച്ചിരിക്കുന്നു.അണ്ണാ ഹസാരെയുടെ സമരത്തിനു അനുകൂലമായി തെരുവിൽ ഇറങ്ങിയ അരാഷ്ട്രീയ വിഭാഗങ്ങളെ വിവരാവകാശ കമ്മീഷന്റെ ഈ ഉത്തരവും സന്തോഷിപ്പിച്ചേക്കാം.എന്നാൽ,ജനാധിപത്യത്തെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നവര്ക്ക് ഇതിനെ എതിർത്തെ പറ്റൂ.അഴിമതിക്ക് എതിരായ വികാരപ്രകടനങ്ങളുടെ പുകമറയിൽ ജനാധിപത്യവിരുദ്ധമായ ആശയങ്ങൾ ദേശിയ ചർച്ചകളിലേക്ക് ഒളിച്ചു കടത്താനുള്ള നീക്കം കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ നടക്കുന്നുണ്ട്.അതിന്റെ തുടർച്ചയാണ് ഈ ഉത്തരവിന്റെ ചുവടു പിടിച്ചു നടക്കുന്ന ആഹ്ലാദപ്രകടനങ്ങൾ.

ഭരണവർഗത്തിന്റെ താൽപ്പര്യങ്ങൾ മൂലം ഇരകളാക്കപ്പെടുന്നവരുടെ പക്ഷത്തു നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രാധികാരം കയ്യാളുന്നവർക്ക് എതിരെ തന്ത്രങ്ങളും അടവുകളും രൂപപ്പെടുത്തുന്നത് ഗൌരവകരമായ ഒരു കാര്യമാണ്.ഇന്ത്യയിൽ ഇന്ന് നിലനില്ക്കുന്ന വ്യവസ്ഥിതിയെ അടവുപരമായി അന്ഗീകരിക്കുന്നവർക്ക് മാത്രമല്ല,പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്നവർക്കും അതതു സമയങ്ങളിൽ നിലവിൽ വരുന്ന സർക്കാരുകളുടെ നയങ്ങൾക്ക് ഇരകൾ ആകുന്നവർക്കു വേണ്ടി ശക്തമായ പ്രതിപക്ഷ പ്രവർത്തനം നടത്തേണ്ടി വരും.ശ്രദ്ധയോടെ രൂപപ്പെടുത്തുന്ന അത്തരം അടവുകളും തന്ത്രങ്ങളും രൂപപ്പെടുത്താൻ ഇനി പ്രതിപക്ഷ സംഘടനകൾ എല്ലാം നിയമത്തിന്റെ കണ്ണു വെട്ടിച്ചുള്ള രഹസ്യയോഗങ്ങൾ ചേരാൻ നിര്ബന്ധിതരാകുന്ന അവസ്ഥയാണോ നമ്മുടെ ചില സ്വതന്ത്ര ബുദ്ധിജീവികൾ വരാൻ പോകുന്ന മഹത്തായ ജനാധിപത്യമായി കൊട്ടിഘോഷിക്കുന്നത്?


നിയമയുദ്ധത്തിലൂടെയും ആശയപ്രചാരണത്തിലൂടെയും ആവശ്യമായാൽ പുതിയ നിയമനിർമ്മാണത്തിലൂടെയും ഈ ഉത്തരവിനെ മറികടക്കാൻ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയപ്പാര്ട്ടികൾ ശ്രമിക്കേണ്ടിയിരിക്കുന്നു....

No comments:

Post a Comment