Monday, 9 September 2013

എച്ച്.സി.യു കൈരളി ജി.ബി.എം.-വിമതപ്രസ്താവന

 പൊതുബോധത്തിനെ നോവിച്ചവരുടെ കുമ്പസാര കുറിപ്പായോ പ്രതിക്കൂട്ടിൽ നിൽക്കുന്നവരുടെ വിശദീകരണക്കുറിപ്പായോ ഇതിനെ കാണേണ്ടതില്ല.ഇതു സമരസപ്പെടാൻ തയ്യാറല്ലാത്തവരുടെ,കയ്യടികളെയും കൂക്കുവിളികളെയും പുല്ലു പോലെ കാണുന്ന,അന്യായത്തിനു എതിരെ കൊമ്പ് കോർക്കുമ്പോൾ നട്ടെല്ല് വിറയ്ക്കാത്ത കുറച്ചു പേരുടെ നിലപാട് പ്രഖ്യാപനം മാത്രമാണ്.
■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ 

സവർണ്ണ ഹൈന്ദവ ആഘോഷങ്ങൾ പൊതു ആഘോഷങ്ങൾ ആകുന്നതിൽ/ആക്കുന്നതിൽ അസ്വാഭാവികത ദർശിക്കാതിരിക്കാൻ കഴിയുന്നത്രയും നമ്മെ മസ്തിഷ്കപ്രക്ഷാളനം നടത്താൻ സവർണ്ണ ഹൈന്ദവശക്തികൾക്ക് കഴിഞ്ഞിരിക്കുന്നു എന്നും ഇതിനെ ചോദ്യം ചെയ്യുന്നവരെ എല്ലാം കുഴപ്പക്കാരായി കാണുന്ന നിലയ്ക്ക് സമൂഹത്തിന്റെ ഭൂരിപക്ഷത്തെ മാറ്റിയെടുത്തിരിക്കുന്നു എന്നുമാണ് ഇന്നത്തെ കൈരളി ജി.ബി.എം നമ്മെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നത്.ഓണം ദേശിയ ആഘോഷമായി മാറിയത് ചരിത്രപരമായ സമവായ രൂപീകരണത്തിലൂടെയാണ് എന്ന തീർത്തും ചരിത്രവിരുദ്ധമായ പാഠം നമ്മിൽ കെട്ടിയേൽപ്പിച്ചതു ആരാണ്?തങ്ങളുടെ ചരിത്രത്തിൽ ഉടനീളം മൃദുഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കിയ കോണ്ഗ്രസ് പാർട്ടിയുടെ ഒരു സർക്കാർ കേരളസമൂഹത്തിനു മേൽ രാഷ്ട്രീയ തീരുമാനത്തിലൂടെ അടിച്ചേൽപ്പിച്ചതാണ് ഇന്ന് 'ദേശീയം' എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഈ ഹൈന്ദവ ആഘോഷം എന്ന് ഓർക്കുന്നത് പോലും കുറ്റകരമായി തീരുന്നത് എന്ത് കൊണ്ടാണ്?

'സർവ്വ ധർമ്മ സമഭാവ" എന്ന, 'ഇന്ത്യൻ സെക്യുലരിസം' എന്ന് വിളിക്കപ്പെടുന്ന വ്യവസ്ഥിതിയുടെ മുഖ മുദ്രാവാക്യത്തിന്റെ മറവിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് ഹൈന്ദവ മേധാവിത്വം ആണ് എന്ന് തികഞ്ഞ ബോധ്യമുള്ളവരും അതിനു പരിഹാരം സാമുദായിക വോട്ടു ബാങ്ക് വിലപേശലുകളിലൂടെ നേടുന്ന അപ്പക്കഷ്ണങ്ങളോ സ്വന്തം മതരാഷ്ട്രവാദം ബദലായി വെയ്ക്കുന്ന മതമൗലികവാദമോ അല്ല എന്ന് ഉറപ്പുള്ളവരുമാണ് ഞങ്ങൾ.പള്ളിക്കൂടങ്ങൾ ,പാഠപുസ്തകങ്ങൾ,മാധ്യമങ്ങൾ,ലിബറൽ ജനാധിപത്യത്തിന്റെ പരിമിതികൾ പേറുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ മുതലായവയിലൂടെ ഈ സവർണ്ണ ഹൈന്ദവ ബോധം ഉത്പാദിപ്പിക്കപ്പെടുകയും പുനരുത്പാദിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട് എന്ന് ഞങ്ങൾ വ്യക്തമായി കാണുന്നു.അത് കൊണ്ട് തന്നെ ഒരു കേന്ദ്രസർവ്വകലാശാലയ്ക്ക് അകത്തു നടക്കുന്ന ഒരു പ്രത്യേക ഭാഷാ സമൂഹത്തിന്റെ സാംസ്കാരിക ആഘോഷം സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ ഇടപെടുന്നതിന്റെ സാധ്യതകളും പരിമിതികളും ഞങ്ങൾ നന്നായി മനസ്സിലാക്കുന്നു. സവർണ്ണ ഹൈന്ദവ പൊതുബോധത്തിനു അവിടെ ഏൽപ്പിക്കുന്ന പ്രഹരങ്ങൾ ചെറുതല്ലാത്ത ഗുണം ചെയ്യും എന്നും ഞങ്ങൾ കരുതുന്നു.

അരാഷ്ട്രീയ കോമരങ്ങളിലൂടെയും 'പ്രായോഗികവാദി'കളിലൂടെയും പ്രതിധ്വനിച്ചു കേട്ട നിക്ഷിപ്ത താല്പര്യങ്ങൾ ഞങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. എങ്കിലും "നമ്മളെല്ലാം ഒന്നല്ലേ" എന്നും "നമുക്ക് എന്തിനു ഭേദ ചിന്തകൾ" എന്നും നിഷ്കളങ്കമായി ചോദിച്ച കൂട്ടുകാരിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. പലരുടേയും 'വിലപ്പെട്ട സമയം' അപഹരിച്ചെടുക്കുന്ന വിരസമായ 'ബുദ്ധി ജീവി വർത്തമാനം' അവരിൽ ഒരാളിലെങ്കിലും പുനർവിചിന്തനത്തിന്റെ നാമ്പുകൾ മുളപ്പിക്കുന്നെങ്കിൽ ഞങ്ങൾക്ക് മുമ്പേ തോറ്റു പോയ ചിലർ തുടങ്ങി വച്ചതും,ഞങ്ങൾ നീതി പുലർത്താൻ ശ്രമിച്ചതുമായ ഈ പോരാട്ടത്തിനു,വിമതസ്വരത്തിന്റെ പ്രഖ്യാപനത്തിന്,പിൻഗാമികൾ ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾക്ക് ഇക്കുറിയും തോറ്റവരാകാം. അതെ, ഞങ്ങൾക്കും വേണ്ടത് ഐക്യവും സാഹോദര്യവും പുലരുന്ന നാളുകളെയാണ്. മനുഷ്യർ അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന കാലത്തെയാണ്. പക്ഷേ അതിനു വേണ്ടി, അധീശശക്തികൾ ഒളിഞ്ഞോ തെളിഞ്ഞോ കെട്ടിയേൽപ്പിക്കുന്ന ആധിപത്യത്തോട് അധീശവിധേയരായവർ തലകുലുക്കി കൊടുത്തുണ്ടാക്കുന്ന സമാധാനം ഞങ്ങൾക്ക് സ്വീകാര്യമല്ല. ജാതി-മത ചിഹ്നങ്ങൾ പേറാത്ത പുതിയ പൊതു ഇടങ്ങൾ സൃഷ്ടിക്കാനും അതുവഴി വ്യവസ്ഥാപിത അധികാര ഘടനകളെ തകർക്കാനുമുള്ള ഉദ്യമങ്ങളിൽ ഒരേടായി ഞങ്ങളുടെ വിയോജിപ്പുകളെ വായിക്കുക.

•ജിജിൻ ജെ.എസ് •റിയാസ് എം പി •സിറാജുൾ മുനീർ •അനസ് എൻ •നിതിൻ ജേക്കബ് തോമസ്‌ •ശരത് ശശികുമാർ