Thursday, 28 March 2013

മതേതരത്വത്തെ കുറിച്ച്...



കഴിഞ്ഞ കുറച്ചു നാളുകളായി "ഇന്ത്യൻ സെക്യുലരിസം" എന്നാ സങ്കല്പ്പത്തെ കുറിച്ച് കൂടുതൽ കൂടുതൽ ചിന്തിക്കാൻ പല കാരണങ്ങൾ കൊണ്ടും നിർബന്ധിതനാവുകയാണ്.ഓരോ തവണ ഈ വിഷയത്തെ കുറിച്ച് ഗൗരവമായ ചിന്തയിൽ  ഏർപ്പെടുമ്പോഴും,ഓരോ തവണയും ഈ വിഷയത്തിൽ ചില ചങ്ങാതിമാരുമായി നടത്തുന്ന ചർച്ചകൾ (മിതമായ സ്വരത്തിൽ ആരംഭിച്ചു,അടുത്ത മുറികളിലെ അയൽക്കാരുടെ സ്വസ്ഥത നശിപ്പിക്കുന്ന തരത്തിൽ അത്യുച്ചത്തിൽ ഉള്ള പോർവിളികളിൽ ചെന്നെത്തി) അവസാനിക്കുമ്പോഴും,ഈ സങ്കൽപ്പത്തോട് ഉള്ള എന്റെ വിയോജിപ്പിനും വിമർശനങ്ങൾക്കും കൂടുതൽ വ്യക്തത കൈ വരുന്നു എന്നതാണ് ഇത് വരെയുള്ള അനുഭവം.മറിച്ചു ചിന്തിക്കാൻ,പലരും കൊട്ടി ഘോഷിക്കുന്ന "ഇന്ത്യൻ മതേതരത്വ"ത്തോടു കുറച്ചു യോജിപ്പ് തോന്നാൻ ഇടയാക്കുന്ന വാദഗതികൾ ഒന്നും ഞാൻ ഇത് വരെ കേട്ടില്ല.

ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥിതി ഔപചാരികമായി മതേതരം ആയി നിലകൊള്ളുമ്പോഴും,മൂന്നു തരത്തിൽ ഉള്ള വിമർശനങ്ങൾ ഇന്ന് ഇതിന്റെ പ്രവർത്തനത്തിനു എതിരേ ഉയർന്നു കേൾക്കുന്നു.ഒന്നാമത്തേത് ഉയർന്നു കേൾക്കുന്നത് ഹിന്ദു വർഗീയവാദ സംഘടനകളിൽ നിന്നുമാണ്.ഇന്ന് ഇന്ത്യയിൽ പ്രായോഗിക തലത്തിൽ നിലനിൽക്കുന്നത് ഒരു കപട മതേതരത്വം ആണ് എന്ന് ഇവർ  പരാതിപ്പെടുന്നു.ന്യൂനപക്ഷ സമുദായങ്ങൾക്ക് മതേതര സർക്കാരുകൾ അനർഹമായ സൌജന്യങ്ങൾ നൽകുന്നുവത്രെ.  ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാത്തതും,ഹജ്ജിനു സബ്സിഡി കൊടുക്കുന്നതും,ന്യൂനപക്ഷ വിദ്യാർഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ്‌ പദ്ധതി നടപ്പിൽ ആക്കിയതും എല്ലാം ഇവർ  ചൂണ്ടി കാട്ടുന്നു.രണ്ടാമത്തേത് ന്യൂനപക്ഷങ്ങൾ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ആണ്.ഇന്ത്യൻ വ്യവസ്ഥിതി ഇപ്പോഴും തങ്ങൾക്കു തുല്യത ഉറപ്പു വരുത്തിയിട്ടില്ല എന്ന് ആക്ഷേപം ഉന്നയിക്കപെടുന്നു.ഭരണകൂടം ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള മുൻവിധികൾക്ക് പ്രോത്സാഹനം നൽകുകയാണ് എന്നും,തീവ്രവാദ കേസുകൾ കെട്ടി ചമച്ചു ഉണ്ടാക്കി നിരപരാധികൾ ആയ മുസ്ലീം ചെറുപ്പക്കാരെ ജയിലിൽ അടയ്ക്കുകയാണ് എന്നും,ബാബറി മസ്ജിദ് തകരാതെ നോക്കാൻ പോലും ഇവിടുത്തെ മതേതര പാർട്ടികൾക്ക് കഴിഞ്ഞില്ല എന്നും,മുസ്ലീങ്ങൾ ഇപ്പോഴും ഇന്ത്യയിൽ എത്രയോ പിന്നാക്കം ആണ് എന്ന് സച്ചാർ കമ്മിറ്റി  റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു എന്നും എല്ലാം ഈ പക്ഷത്തു നിന്നും ഉയർന്നു കേൾക്കാറുണ്ട്. മൂന്നാമത്തെ വാദം മറ്റു രണ്ടു വാദങ്ങളെ അപേക്ഷിച്ച് പ്രചാരം കുറഞ്ഞ ഒരു വാദമാണ്.അത് ഈ മണ്ണിലെ യഥാർത്ഥ മതേതരവാദികളുടെ ശബ്ദമാണ്.മതത്തെ രാഷ്ട്രീയത്തിൽ ഇടപെടാൻ അനുവദിക്കാതെ സൂക്ഷിക്കുക എന്നാ മതേതര മൂല്യത്തെ കാറ്റിൽ പറത്തിയ ഇന്ത്യൻ നേതാക്കന്മാർ എല്ലാ മതങ്ങളെയും ചുമക്കുന്നതാണ് സെക്യുലരിസത്തിന്റെ മഹത്തായ മാതൃക എന്നും മതത്തിന്റെ കലർപ്പില്ലാത്ത രാഷ്ട്രീയം എന്നത് വൈദേശികവും ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയാത്തതും/ പാടില്ലാത്തതും ആയ ഒരു ആശയമാണ് എന്നും ജനങ്ങളെ പഠിപ്പിച്ചു എന്നും ആ അബദ്ധ ധാരണകളെ തിരുത്തി എഴുതാത്തിത്തോളം കാലം ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം പാല് കൊടുത്തു വളർന്നു കൊണ്ടിരിക്കും എന്നും അവർ വാദിക്കുന്നു.

മൂന്നാമത്തെ വിഭാഗത്തിൽ പെടുന്ന ആളുകൾ ന്യൂനപക്ഷങ്ങൾ പാര്ശ്വവത്കരിക്കപ്പെട്ടു പോകുന്നതിനു പരിഹാരമായി അവർക്ക് വേണ്ടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾക്ക്‌ എതിരല്ല.എന്നാൽ ഭൂരിപക്ഷ വർഗീയതക്ക് പരിഹാരം ന്യൂനപക്ഷ വർഗീയതയാണ് എന്നത് അവർ അംഗീകരിക്കുന്നില്ല.

ഭൂരിപക്ഷ വർഗീയവാദികളും ന്യൂനപക്ഷ വർഗീയവാദികളും തമ്മിൽ അടിസ്ഥാനപരമായ ചില കാര്യങ്ങളിൽ യോജിപ്പുണ്ട്.ഒന്നാമത് ഒരേ മതത്തിൽ പെട്ട എല്ലാവർക്കും ഒരേ രാഷ്ട്രീയ താൽപ്പര്യങ്ങൾ ആണ് എന്ന് അവർ പ്രഖ്യാപിക്കുന്നു,അതിനാൽ ഒരാൾ തന്റെ മതസമുദായത്തിന്റെ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതു എന്നും കരുതുന്നു.ചുരുക്കി പറഞ്ഞാൽ ഇരുവരും മതത്തെ രാഷ്ട്രീയ മത്സരത്തിനു ഉള്ള ഉപാധിയാക്കി മാറ്റാൻ ശ്രമിക്കുന്നു.ഈ മത്സരം ആത്യന്തികമായി ഏതു വിഭാഗത്തെ സഹായിക്കും എന്ന് ചിന്തിക്കേണ്ടതാണ്. ഈ മത്സരം തുല്ല്യർ തമ്മിൽ അല്ല,നിർദോഷകരവും അല്ല.ഭൂരിപക്ഷ വർഗീയവാദികൾ സംഘടിത ന്യൂനപക്ഷശക്തിയെ കാട്ടിയും,ന്യൂനപക്ഷ വർഗീയവാദികൾ സംഘടിത ഭൂരിപക്ഷശക്തിയെ കാട്ടിയും ആളെ കൂട്ടുന്നു.അങ്ങനെ മതവിഭാഗങ്ങൾക്കിടയിൽ അരക്ഷിതബോധം വളർത്തി മുതലെടുക്കുന്നു.സമൂഹത്തെ വർഗീയമായ ധ്രുവീകരണത്തിലേക്ക് നയിക്കുന്നു.സ്വാഭാവികമായും രാഷ്ട്രീയ ഇടത്തെ ഇവർ  തമ്മിൽ പങ്കു വെച്ച് എടുക്കാൻ ശ്രമിക്കുന്നു.ഇത് ആത്യന്തികമായി ലാഭം ചെയ്യുക ഭൂരിപക്ഷ വർഗീയതക്ക് തന്നെ.മതേതരം ആകേണ്ട വ്യവസ്ഥിതി ഭൂരിപക്ഷസമുദായ താല്പ്പര്യങ്ങളോട് ചാഞ്ഞു നിൽക്കുന്നതായി മാറുന്നതിനു മതത്തെ രാഷ്ട്രീയ ഇടത്തിലേക്ക് വലിച്ചു ഇഴയ്ക്കാൻ ആവേശം കാട്ടുന്ന എല്ലാവരും ഒരു പോലെ ഉത്തരവാദികൾ ആണ് എന്ന് അർത്ഥം.


കേരളത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല.വർഗ്ഗീയ ധ്രുവീകരണം കേരളത്തിൽ അനുദിനം കൂടുതൽ  കൂടുതൽ പ്രകടമായി കൊണ്ടിരിക്കുന്നു.അർദ്ധസത്യങ്ങളും നുണകളും പ്രചരിപ്പിച്ചു ഭൂരിപക്ഷ വർഗീയവാദികൾ ഹിന്ദുക്കൾ ആകെ പിന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും  ന്യൂനപക്ഷങ്ങൾ വിലപേശി നേടുന്നത് കണ്ടു പഠിക്കൂ എന്നും കേരളത്തിന്റെ തെരുവുകളിൽ മുന്പോന്നും ഇല്ലാത്ത അത്ര ഉച്ചത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.മറുവശത്ത് ഇതേ തന്ത്രം ന്യൂനപക്ഷ വർഗീയവാദികളും പയറ്റുന്നു.സ്കൂൾ സിലബസ്സുകൾ പോലും മതമേധാവികൾ തീരുമാനിക്കുന്ന തരത്തിലേക്ക് കേരളം അധപതിച്ചിരിക്കുന്നു.ഏറ്റവും നീചമായ രീതിയിൽ കൃത്രിമത്വം കാണിച്ചു ഒരു പ്രത്യേക സമുദായത്തിനു ഇടയിൽ അരക്ഷിത ബോധം വളർത്താൻ ഉള്ള ശ്രമങ്ങൾ ചില മതമൗലികവാദികളാൽ നടത്തപ്പെടുന്ന മാധ്യമ സ്ഥാപനങ്ങൾ നടത്തുന്നതും നാം കണ്ടു.
ഇതൊക്കെ നടക്കുമ്പോഴും,രാഷ്ട്രീയത്തെ മതേതരം ആക്കി തീർക്കാൻ ഉള്ള പോരാട്ടത്തിനു അനുദിനം പ്രസക്തി വർദ്ധിച്ചു വരുമ്പോഴും,ചിലർക്ക് ഇപ്പോഴും മതേതര സങ്കല്പങ്ങൾ കേൾക്കുമ്പോഴേക്കും ഞെട്ടലാണ്.വർഗീയ അജണ്ടകൾ ഒന്നും ഇല്ലാത്ത ചിലരെ കുറിച്ചാണ് പറയുന്നത്.പക്ഷെ,മതം പൊതു ഇടങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്നതും ആധിപത്യം ഉറപ്പിക്കുന്നതും ഒന്നും വലിയ പ്രശ്നം ഒന്നും അല്ല,അതിന്റെ ദോഷവശങ്ങൾ എല്ലാം മതത്തിനു അകത്തു നിന്ന് തന്നെ താനേ നവീകരിക്കപ്പെട്ടു കൊള്ളും എന്നാണു ഇവർ  പറയുന്നത്.അങ്ങനെ എല്ലാ മതങ്ങളും ശുധീകരിക്കപ്പെട്ടു,അവയെല്ലാം ചേർന്ന് സമൂഹത്തെയാകെ ശുദ്ധീകരിച്ചു രക്ഷിക്കുന്ന ആ നല്ല കാലത്തെയും സ്വപ്നം കണ്ടു കഴിയാൻ ആണ് ഉട്ടോപ്പിയൻ സ്വപ്നങ്ങളുടെ മേടകളിൽ അഭയം കണ്ടെത്തുകയും അങ്ങനെ യാഥാർത്യങ്ങൾ ആവശ്യപ്പെടുന്ന രൂക്ഷമായ പോരാട്ടങ്ങളെ തള്ളി പറയുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ആഹ്വാനം.

ഈ പശ്ചാത്തലത്തിൽ ആണ് ഡി.വൈ.എഫ്.ഐ. ഈയിടെ നടത്തിയ ക്യാമ്പയിൻ ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്ന് പറയേണ്ടി വരുന്നത്.ജാതി-മത ശക്തികളുടെ ഒരു കോണ്‍ഫെടെരേഷൻ ആയി മാറിക്കഴിഞ്ഞ ഭരണമുന്നണി ഒരു വശത്തും ജാതി-മത ശക്തികളെ ആകെ തള്ളി പറഞ്ഞു കൊണ്ട് ഇടതു പക്ഷം മറുവശത്തും നില്ക്കുന്ന ഒരു ചിത്രം സമൂഹത്തിനു മുന്നില് കാട്ടാൻ പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ ആ ഉദ്യമം മൂലം സാധ്യമായി."വിശ്വരൂപം" വിവാദത്തിൽ സി.പി.ഐ.(എം)ഉം ഡി.വൈ.എഫ്.ഐ ഉം എടുത്ത നിലപാടും അഭിനന്ദനാർഹമായിരുന്നു.തങ്ങൾക്കു അനുകൂലമല്ലാത്ത നിലപാട് എടുത്താൽ ഉടനെ കമ്മ്യുണിസ്റ്റ്കാർ മൃദുഹിന്ദുത്വവാദികൾ ആണ് എന്ന് പ്രചരിപ്പിക്കുന്ന പതിവ് തന്ത്രം അപ്പോഴും ചിലര് എടുത്തു പ്രചരിപ്പിച്ചു.മതത്തിന്റെയും സമുദായത്തിന്റെയും പേര് പറഞ്ഞു നടത്തുന്ന കൊള്ളരുതായ്മകളെ,വിവേചനരഹിതമായി തെരുവില്‍ സ്ഫോടനങ്ങള്‍ സൃഷ്ടിച്ചും കലാപങ്ങള്‍ ഉണ്ടാക്കി വംശഹത്യ നടത്തിയും മുന്നേറുന്ന മതഭ്രാന്തിനെ,മതത്തിന്റെ പേരില്‍ ഉള്ള ഹീനവും മനുഷ്യത്വരഹിതവും ആയ ആചാരങ്ങളെ എല്ലാം കലാകാരന്മാര്‍ക്ക് തുറന്നു കാട്ടേണ്ടി വരും.അതിനെ ഉടനെ മതത്തെയും സമുദായത്തെയും അവഹേളിക്കല്‍ ആയി പരാതിപ്പെട്ടു കലാകാരനോട്‌ അങ്കം വെട്ടാന്‍ ഇറങ്ങുന്നത് പ്രതിഷേധിക്കാന്‍ ഉള്ള അവകാശത്തിന്റെ പേര് പറഞ്ഞു ന്യായീകരിക്കാന്‍ പറ്റില്ല.മറിച്ച്,അത് ആവിഷ്കാര സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റവും തങ്ങള്‍ക്കു ഇഷ്ടമില്ലാത്തത് പറയുന്നവരെ മതവികാരത്തിന്റെ പേര് പറഞ്ഞു നിശബ്ദമാക്കുന്ന തന്ത്രവുമാണ്‌.ഇന്ത്യയില്‍ സംഘപരിവാറും ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുകയും അവര്‍ക്ക് എതിരെ ലിബറല്‍ പക്ഷത്തു നിന്നും ഇടതുപക്ഷത് നിന്നും പ്രതിഷേധം ഉയരുകയും ചെയ്തിട്ടുള്ളതിനാല്‍ "അപരവിഭാഗങ്ങള്‍ക്ക്" നേരെ നടത്തുന്ന വിവേചനം ആയി മതമൗലികവാദത്തോട് ഉള്ള ഇടതു-ലിബറല്‍ എതിര്‍പ്പിനെ ചിത്രീകരിക്കുന്നതതിനു ചിലർ നടത്തിയ ശ്രമങ്ങൾ  ബാലിശമാണ്.സാമ്രാജ്യത്വവും നവഹിന്ദുത്വവും മാത്രമല്ല ഇസ്ലാമിക മതമൗലികവാദവും പുരോഗമനപക്ഷത്തിനു എതിര്‍ക്കാതിരിക്കാന്‍ കഴിയാത്ത ഒന്നാണ്. 
  
ഇടത്പക്ഷക്കാർ എന്ന് അവകാശപ്പെടുന്ന ചിലര് തന്നെ ചില മതമൗലികവാദ സംഘടനകൾ പടച്ചു വിടുന്ന അബദ്ധ സിദ്ധാന്തങ്ങളുടെ പ്രചാരകർ ആയി മാറുകയും അവർ ഒരുക്കി കൊടുക്കുന്ന ഒരു കോളം ഇടത്തിനും കുറച്ചു അച്ചടി മഷിക്കും വേണ്ടി അവരുടെ വാദങ്ങളുടെ ഏറ്റുപറച്ചിലുകാർ ആയി മാറുകയും ചെയ്യുന്ന അവസ്ഥയുണ്ട്.ഇല്ലാത്ത അരക്ഷിതാവസ്ഥ തങ്ങളുടെ സൈദ്ധാന്തിക പ്രാവീണ്യം കൊണ്ട് ഉണ്ടാക്കിയെടുത്ത് വർഗീയതക്ക് നിലം ഒരുക്കി കൊടുക്കുന്ന ആ പരിപാടി ചെയ്യാൻ എന്തായാലും പക്വതയുള്ള നേതൃത്വമുള്ള സി.പി.ഐ(എം) തയ്യാറാകുന്നില്ല എന്നത് മതേതര വിശ്വാസികൾക്ക് ആഹ്ലാദം നൽകുന്നതാണ്.

യഥാർത്ഥ മതേതരവാദികൾ മതത്തിന്റെ പേരിൽ ആരെങ്കിലും പീഡിപ്പിക്കപ്പെടുമ്പോൾ നിസംഗത പുലർത്തുന്നില്ല.ആ പീഡനത്തെ കാണുകയും അതിനു എതിരെ പോരാടുകയും ചെയ്യാൻ അവർ തയ്യാറുമാണ്.പക്ഷേ,അതിന്റെ മറവിൽ മറ്റൊരു വർഗീയതയെ ഒളിച്ചു കടത്താൻ നോക്കുന്നവരുമായി കൈകോർത്തു പിടിക്കാൻ,അവർ ഒരുക്കി തരുന്ന വേദികളുടെ ആകർഷണീതയിൽ മയങ്ങി ആശയത്തിൽ വെള്ളം ചേർക്കാൻ,അവർ തയ്യാർ അല്ല എന്ന് മാത്രം.ഒരു വിഭാഗത്തിന്റെ തെറ്റുകളെ നിസ്സാരവത്കരിച്ച് കാട്ടുകയും മറുവിഭാഗത്തിന്റെ ചെയ്തികളെ പെരുപ്പിച്ചു കാട്ടുകയും ചെയ്തു മതേതര പ്രതിഛായയെ ആരുടെയെങ്കിലും കാൽക്കൽ കൊണ്ട് പോയി കാഴ്ച വെച്ച് പ്രതിഫലം പറ്റാനും അവർ തയ്യാർ അല്ല.വർഗീയതയിൽ "എലി വർഗീയത"യും "പുലി വർഗീയത"യും ഇല്ല.എല്ലാ വർഗീയതകളും പരസ്പരം പോഷിപ്പിച്ചു നാടിനെ നാശത്തിലേക്ക് നയിച്ച്‌ കൊണ്ടിരിക്കുകയാണ്.വർഗീയതയുടെ ചിഹ്നങ്ങൾക്ക്,അവ അടിച്ചേൽപ്പിക്കാൻ ഉള്ള ശ്രമങ്ങൾക്ക് സാഹിത്യഭാഷയിൽ വാചകമടിച്ചു പുകമറ സൃഷ്ടിച്ചു കൊടുത്തു സംരക്ഷിക്കാൻ യഥാർത്ഥ മതേതരവാദികൾക്ക് കഴിയില്ല.

വലിയൊരു ആപത്തായി മുന്നിൽ വന്നു നിൽക്കുന്ന ഈ അപകടത്തെ അതിജീവിക്കാൻ ഉള്ള ഏക വഴി യതാർത്ഥ മതേതര മൂല്യങ്ങളെ ഉയർത്തി പിടിക്കലും,സന്ധിയില്ലാത്ത സമരവുമാണ്...ഇവിടെ സന്ധി ചെയുന്നവർ എല്ലാം ചരിത്രത്താൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും... 
       

   

Friday, 8 March 2013

സംഘപരിവാറിന്റെ ദളിത്‌സ്നേഹം ......

ഇന്ത്യയിലെ ദളിത്‌ വിഭാഗങ്ങള്‍ക്ക് പുതിയ ഒരു 'രക്ഷകന്‍' അവതരിച്ചിരിക്കുന്നു.സാക്ഷാല്‍ നരേന്ദ്രമോഡി!!!ദൈവത്തിനും മനുഷ്യനും ഇടയില്‍ മധ്യസ്ഥന്‍ ആയി പ്രവര്‍ത്തിക്കാന്‍ ഉള്ള അവകാശം പൂണൂല്‍ ഇട്ട ബ്രാഹ്മണന്‍മാര്‍ക്ക് മാത്രമാണെന്ന പൊതുധാരണയോട് കലഹിക്കാന്‍ മോഡി തീരുമാനിച്ചിരിക്കുകയാണ്. ഉടനെ തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലെ മോഡി ഫാന്‍സ്‌ ഉഷാറായി.എന്ത് വിഷയം ചര്‍ച്ചക്ക് വന്നാലും കമ്മ്യുണിസ്റ്റ്കാരെ തെറി പറഞ്ഞില്ലെങ്കില്‍ മനസമാധാനം കിട്ടാത്ത ചില വര്‍ഗീയവാദികള്‍ മോഡിയെ പോലെ ദളിതര്‍ക്ക് പൂജാപരിശീലനം കൊടുക്കാന്‍ ആലോചിക്കാത്തത്തിനു കമ്മ്യുണിസ്റ്റ്കാര്‍ക്ക് എതിരെ പ്രചരണവും തുടങ്ങി. ഇതാണ് യഥാര്‍ത്‌ഥ വിപ്ലവം ,കണ്ടു പഠിച്ചോളൂ സഖാക്കന്മാരെ എന്നായി സന്ഘികള്‍.22.5 ലക്ഷം രൂപ എന്ന 'ഭീമമായ' സംഖ്യ വിപ്ലവത്തിന് വേണ്ടി വകയിരുത്തിയിട്ടുണ്ട് എന്നും കേട്ടു.

ദളിതരോടുള്ള സംഘ പരിവാര്‍ നിലപാടിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് മനുസ്മൃതിയോട്  സംഘപരിവാറിന്റെ നിലപാട് എന്താണ് എന്നാണ്. ദളിത്‌ വിഭാഗങ്ങളുടെ മോചനത്തിന് ഏറ്റവും തടസ്സം നില്‍ക്കുന്ന ഈ നിയമസംഹിതയെ എതിര്‍ക്കാതെ ദളിതരുടെ വിമോചനത്തെ കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് മനുസ്മൃതി പരസ്യമായി കത്തിക്കാന്‍ ഡോ.ബി. ആര്‍.അംബേദ്‌കര്‍ തയ്യാറായത്.1927 ഡിസംബര്‍ 25 നാണ് അംബേദ്‌കര്‍ പരസ്യമായി   മനുസ്മൃതി കത്തിക്കാന്‍ തയ്യാറായത്. ഇന്ത്യയിലെ നെറികെട്ട ജാതിവ്യവസ്ഥക്ക് ജനസമ്മതി ഉണ്ടാക്കി കൊടുത്തിരുന്ന മനുസ്മൃതിയെ കുറിച്ച് സംഘപരിവാര്‍ വെച്ചു പുലര്‍ത്തുന്ന നിലപാട് സംഘപരിവാറിന്റെ സവര്‍ണപക്ഷപാതവും പിന്തിരിപ്പന്‍ സ്വഭാവവും വ്യക്തമാക്കുന്നുണ്ട്.അവര്‍ക്ക് മനുസ്മൃതി ഇന്നും പവിത്രമാണ്.ലോകത്തിലെ എറ്റവും ആദ്യത്തെയും ഏറ്റവും മഹാനുമായ നിയമദാതാവായാണ് മനുവിനെ ഗോള്‍വാല്‍കെര്‍ കണ്ടിരുന്നത്.

 മനുസ്മൃതി മാത്രമല്ല പല ഹിന്ദുമതഗ്രന്ഥങ്ങളും അടിസ്ഥാനപരമായി സവര്‍ണ മേല്‍ക്കോയ്മ സ്ഥാപിക്കാനോ നിലനിര്‍ത്താനോ സഹായിക്കുന്നതാണ്.അതുകൊണ്ടാണ് മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദു മതം ഒരു തരം ആത്മീയഫാസിസം ആണെന്ന് കാഞ്ച ഏലയ്യ നിരീക്ഷിക്കുന്നത്(.http://www.christiantoday.com/articl/interview.with.dr.kancha.ilaiah.leading.dalit.rights.campaigner.in.india/4495.htm )ഉദാഹരണത്തിന് മനുഷ്യന്റെ സൃഷ്ടി സംബന്ധിച്ചുള്ള ഹിന്ദുമത സങ്കല്‍പം തന്നെ അസമത്വത്തെ ന്യായീകരിക്കും വിധം ഉള്ളതാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.ബ്രഹ്മാവിന്റെ തലയില്‍ നിന്നും ബ്രാഹ്മണരും തോളുകളില്‍ നിന്നും ക്ഷത്രിയരും തുടകളില്‍ നിന്നും വൈശ്യരും പാദങ്ങളില്‍ നിന്നും ശൂദ്രരും ഉണ്ടായി എന്ന സങ്കല്‍പം ശൂദ്രനും താഴെയുള്ള,നാല് വര്‍ണ്ണങ്ങള്‍ക്ക്  പുറത്തുള്ള അവര്‍ണവിഭാഗങ്ങളില്‍ പെടുന്ന ആളുകള്‍ ഒന്നും ദൈവസൃഷ്ടിയെ അല്ല എന്നചിന്ത ഉല്പാദിപ്പിക്കുന്നു.ഇത്തരം സങ്കല്‍പ്പങ്ങളെ തള്ളി പറയാന്‍ സംഘപരിവാര്‍ ഒരുകാലത്തും തയ്യാറായിട്ടില്ല എന്ന് മാത്രമല്ല,പലപ്പോഴും അവയെ ഒക്കെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരായി അവര്‍ നിലകൊള്ളുകയും ചെയ്യുന്നു.ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്ന,അതിനോട് ആരാധന പ്രകടിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഗോള്‍വാള്‍ക്കറുടെ "വിചാരധാര"യില്‍ പലയിടത്തും കാണാം.

സംഘപരിവാര്‍ ആശയങ്ങള്‍ സവര്‍ണ്ണ മേല്‍ക്കോയ്മയെ സംരക്ഷിക്കും വിധം ആയിത്തീര്‍ന്നത് കേവലം യാദ്രിശ്ചികമല്ല.ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ഉദ്ഭവം പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് ബോധ്യപ്പെടും.1920കളില്‍ ഹിന്ദുത്വത്തിന്റെ  പ്രത്യയശാസ്ത്ര രൂപീകരണത്തിലും സംഘാടനത്തിലും മഹാരാഷ്ട്ര കേന്ദ്രസ്ഥാനം ആയി മാറിയിരുന്നു. മുസ്ലീങ്ങളില്‍ നിന്നും വെല്ലുവിളി നേരിടുകയോ വര്‍ഗീയ കലാപങ്ങളുടെ ചരിത്രപശ്ചാത്തലം ഉണ്ടാവുകയോ ചെയ്യാത്ത ഇവിടം കേന്ദ്രമായി മാറിയത് അത്ഭുതം ഉണ്ടാക്കുന്ന സംഗതിയാണ് എന്ന് തപന്‍ ബസു,പ്രദീപ്‌ ദത്ത,സുമിത് സര്‍ക്കാര്‍,തനിക സര്‍കാര്‍ സംബുധ സെന്‍ എന്നിവര്‍ തങ്ങളുടെ 'കാക്കി ഷോട്സ് സാഫ്രോണ്‍ ഫ്ളാഗ്സ്' എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. 1870 കള്‍ മുതല്‍ തന്നെ മഹാരാഷ്ട്രയില്‍ ബ്രാഹ്മണിസത്തിന് എതിരായ മുന്നേറ്റങ്ങള്‍ തുടങ്ങിയിരുന്നു.ഫുലെ യുടെയും അംബേദ്‌കര്‍ടെയും മറ്റും നേതൃത്വത്തില്‍ നടന്ന ദളിത്‌-പിന്നാക്ക വിഭാഗ മുന്നേറ്റങ്ങളെ ഭയപ്പെട്ട സവര്‍ണ ശക്തികള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മേല്‍ക്കോയ്മ തിരിച്ചു പിടിക്കാന്‍ നടത്തിയ ശ്രമമാണ് "ഹിന്ദുക്കള്‍" എല്ലാം ഒന്ന് എന്ന് പറഞ്ഞു സംഘടിപ്പിക്കുന്ന ഹിന്ദുത്വ പ്രചരണം എന്നാണ് അവര്‍ പ്രസ്തുത പുസ്തകത്തില്‍ തുടര്‍ന്നു നിരീക്ഷിക്കുന്നത്.(Basu, Tapan; Datta, Pradip; Sarkar, Sumit; Sarkar, Tanika;Sen, Sambuddha, `Khaki Shorts: Saffron Flags, Tracts For The Times/1', Orient Longrnan, New DEIW, 1993)അങ്ങനെ ഉത്ഭവിച്ച സംഘപരിവാര്‍ സവര്‍ണ്ണ താല്‍പ്പര്യങ്ങളുടെ സംരക്ഷകര്‍ ആയില്ല എങ്കിലെ അത്ഭുതമുള്ളു.

ഇന്ന് ദളിത്‌ സ്വത്വത്തെ ഉയര്‍ത്തി പിടിച്ചുകൊണ്ട്  സവര്‍ണ്ണമേല്‍ക്കോയ്മയ്ക്ക് എതിരെ പോരാടാന്‍ ദളിത്‌ പ്രസ്ഥാനങ്ങള്‍ ബീഫിനെ ഒരു ആയുധമാക്കുന്നു.ദളിത്‌ വിഭാഗങ്ങള്‍ പരമ്പരാഗതമായി പാലിച്ചു  പോരുന്ന ഭക്ഷണശീലങ്ങളെ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ട് പോലും തടയുന്നതിനു എതിരായ പോരാട്ടമാണ് അതിലൂടെ നടക്കുന്നത്. ഇവിടെയും ശത്രുവായി അവതരിക്കുന്നത് സംഘപരിവാര്‍ തന്നെ.2012 ഏപ്രില്‍ 15 നു ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാലയില്‍ ബീഫ് വിളമ്പിയ ദളിത്‌ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കിരാതമായ ആക്രമണമാണ് എ. ബി. വി . പി. നടത്തിയത്.കര്‍ണാടകത്തിലെ  മടെസ്നാന എന്ന ആചാരത്തിനു എതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടും അത് നിരോധിക്കാതെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ മോഡിയുടെ പാര്‍ട്ടി തന്നെ ഭരിക്കുന്ന  സര്‍ക്കാര്‍ ശ്രമിക്കുന്നതും ഓര്‍ക്കാവുന്നതാണ്.


ഇങ്ങനെ,ഏതു നിലക്ക് നോക്കിയാലും ദളിത്‌ താല്‍പ്പര്യങ്ങളും സംഘപരിവാറിന്റെ താല്‍പ്പര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടില്ല.അങ്ങനെയിരിക്കെ,ഹിന്ദുത്വവാദികള്‍ ദളിതര്‍ക്ക് പൂജാരി സ്ഥാനം കൊടുത്തു കൊണ്ട് വിശാലമായ ഹിന്ദു ഐക്യം ഉണ്ടാക്കി കളയാം എന്ന് തീരുമാനിക്കുന്നതിന്റെ രാഷ്ട്രീയം ഗൌരവമായി ചര്‍ച്ച  ചെയ്യപ്പെടണം. ദളിത്‌ സംസ്കാരവും ജീവിതവും എങ്ങനെ സവര്‍ണ ഹൈന്ദവജീവിതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് എന്ന് കാഞ്ച ഐലയ്യ തന്റെ പ്രശസ്തമായ്‌ "വൈ ഐ ആം നോട്ട് എ ഹിന്ദു" എന്ന പുസ്തകത്തില്‍ സമര്‍ത്ഥമായി അവതരിപ്പിക്കുന്നുണ്ട്. ഹൈന്ദവതയോട് നേര്‍ക്കുനേര്‍ പൊരുതി ഉയര്‍ന്നു വന്നുകൊണ്ടിരികുന്ന ദളിത്‌പക്ഷ  മുന്നേറ്റങ്ങളെ ഇല്ലാതാക്കാന്‍ ഇന്ന് ഹിന്ദുത്വവാദികള്‍ പുരോഹിതസ്ഥാനത്തേക്ക് എത്തിക്കാനുള്ള പരിശീലനം  തന്നെ വാഗ്ദാനം ചെയ്തിരിക്കുന്നു.അത്തരം അപ്പക്കഷ്ണങ്ങള്‍ കൊണ്ട് ആ സമരത്തെ,നൂറ്റാണ്ടുകള്‍ ആയി അടിച്ചമര്‍ത്തലും പീഡനവും നിലനിര്‍ത്തിയ നീചവ്യവസ്ഥിതിയെ തച്ചുതകര്‍ക്കാന്‍ ഉള്ള ശ്രമത്തെ,  ഇല്ലാതാക്കാം  എന്ന സംഘപരിവാര്‍ മോഹം വ്യാമോഹം മാത്രമാണ്.