Wednesday, 13 February 2013

വാലന്‍റ്റൈന്‌സ് ഡേ ഭയപ്പെടുത്തുന്നത് ആരെയൊക്കെ?


ഇന്ത്യയില്‍ വാലന്‍റ്റൈന്‌സ്  ഡേ വിവാദങ്ങളുടെ ഉത്സവകാലം കൂടിയാണ്.ഒരു വശത്ത് അതിന്റെ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ മറുവശത്ത് പ്രണയദിനാഘോഷത്തിന്റെ ധാര്‍മികതയും രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും എല്ലാം തലനാരിഴ കീറിമുറിച്ചു ചര്‍ച്ചചെയ്യപ്പെടുന്നു.പാശ്ചാത്യ സംസ്കാരത്തിന് "ഭാരതീയത" കീഴ്പെടുന്നതിനെ കുറിച്ചുള്ള വിലാപങ്ങള്‍,പ്രണയത്തിനു എന്തിനു ഒരു ദിനം എന്ന് ചോദിച്ചുള്ള പുച്ഛിക്കല്‍,മനുഷ്യവികാരങ്ങളെ മുതലാളിത്തം ചൂഷണം ചെയ്യുന്നതിനെ കുറിച്ചുള്ള വേവലാതികള്‍ടെ പങ്കുവെയ്ക്കല്‍ തുടങ്ങി "ഭാരതീയ സംസ്കാരത്തെ " രക്ഷിക്കാന്‍ ഉള്ള മഹാദൗത്യം സ്വയം ഏറ്റെടുത്ത മഹാന്മാരുടെ സദാചാര പോലീസിങ് എന്നിങ്ങനെ നീളുന്നു ഫെബ്രുവരി 14 ലെ ഇന്ത്യന്‍ തമാശകള്‍.ഈ വാചകമടികള്‍ടെയും വിലാപങ്ങളുടെയും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന യാഥാസ്ഥിതിക-പിന്തിരിപ്പന്‍ മനോഭാവത്തെ കാണാതിരിക്കുന്നത്, ദേശസ്നേഹത്തിന്റെയും ഫെബ്രുവരി 14 നു മാത്രം ഉണരുന്ന മുതലാളിത്തവിരുദ്ധ മനോഭാവത്തിന്റെയും പുകമറ സൃഷ്ടിച്ചു കൊണ്ട് സമൂഹത്തെ പിന്നോട്ട് നടത്താന്‍ ശ്രമിക്കുന്ന ചില നിക്ഷിപ്തതാല്പര്യക്കാരുടെ അജണ്ടകളുടെ നടത്തിപ്പിന് മൗനസമ്മതം കൊടുക്കലാകും.

മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിതമായ,ജാതിയും മതവും ജീവിതത്തിന്റെ എല്ലാ തുറകളിലും കൊട്ടിഘോഷിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനു പ്രണയം എന്നാ ആശയം തന്നെ ഒരു വലിയ വില്ലനായി അനുഭവപ്പെടുന്നതില്‍ അത്ഭുതം ഇല്ല.പ്രണയം ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളെ തകര്‍ക്കാന്‍ ശക്തിയുള്ള ഒന്നാണ്.മനുഷ്യര്‍ സ്ത്രീയും പുരുഷനും മാത്രമായി മാറുന്ന,ജാതി-മത സ്വത്വങ്ങളെ കുടഞ്ഞെറിയുന്ന യഥാര്‍ത്ഥ പ്രണയങ്ങളെ ഇന്ത്യന്‍ മണ്ണിലെ യാഥാസ്ഥിതിക ശക്തികള്‍ക്കു എതിര്‍ത്തേ പറ്റൂ.മനുഷ്യനെ തമ്മില്‍ അടിപ്പിക്കുന്നതിനെ ജീവിതലക്‌ഷ്യം ആയി വരിച്ചിട്ടുള്ള വര്‍ഗീയവാദികള്‍ക്ക് അത് കൊണ്ട് തന്നെ ഫെബ്രുവരി 14 ഒരു സാധാരണ ദിവസം അല്ല.പ്രണയത്തെ പരസ്യമായി ആഘോഷിക്കുന്ന,പ്രണയം സന്മാര്ഗത്തില്‍ നിന്നുള്ള വ്യതിചലനം മാത്രമാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്നവര്‍ക്ക് മുന്നില്‍ പ്രണയം ആഘോഷിച്ചു നിഷേധികള്‍ ആകുന്ന,അറിഞ്ഞോ അറിയാതെയോ യാഥാസ്ഥിതിക ശക്തികള്‍ക്കു പ്രഹരം ഏല്‍പ്പിച്ചു കൊണ്ട് കലഹിക്കുന്ന അവരുടെ ശത്രുക്കളെ തേടിക്കൊണ്ട് അന്നവര്‍ തെരുവുകളില്‍ വേട്ടയ്ക്ക് ഇറങ്ങുന്നത് അതുകൊണ്ടാണ്.

പ്രണയിക്കുന്നവര്‍ക്ക് ഒരു ദിനം എന്തിനാണ് എന്നാ ചോദ്യം ന്യായം ആണ്.പക്ഷെ,ആ ചോദ്യം  അതെ  സമയം അനാവശ്യവും ആണ്.ദിനാചരണങ്ങള്‍ എല്ലാ സമൂഹത്തിലും നിലനില്‍ക്കുന്നു.മനുഷ്യര്‍ അതിനെ ഇഷ്ടപ്പെടുന്നു.ഒട്ടു മിക്ക ആഘോഷങ്ങളും,പാശ്ചാത്യം ആയാലും പൗരസ്ത്യം ആയാലും,മതപരം ആയാലും അല്ലെങ്കിലും അത്തരത്തില്‍ ഉള്ള ദിനാചരണങ്ങള്‍ തന്നെ.ക്രിസ്തുവിനെ ഓര്‍ക്കാന്‍ എന്തിനൊരു ക്രിസ്തുമസ്,മാവേലിയെ ഓര്‍ക്കാനും മാവേലിനാടിന്റെ മിത്തിനെ മനസ്സില്‍ താലോലിക്കാനും എന്തിനൊരു ഓണക്കാലം,അധ്യാപകരെ ഓര്‍ക്കാന്‍ എന്തിനൊരു അധ്യാപകദിനം,സ്വാതന്ത്രസമരത്തെ ഓര്‍ക്കാന്‍ എന്തിനൊരു സ്വാതന്ത്ര ദിനം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല എന്നത് പോലെ തന്നെ ഇതിനും ഉത്തരം ഇല്ല.ദിനാചരണങ്ങള്‍ ഒന്നും ആവശ്യം ഇല്ല എന്ന് കരുതുന്നവര്‍ക്കു അങ്ങനെ കരുതാന്‍ ഉള്ള സ്വാതന്ത്രമുണ്ട്.അതല്ലാതെ,അത്തരം ഒരു വാദം സംസ്കാരത്തിന്റെ സ്വയംപ്രഖ്യാപിത സംരക്ഷകന്മാര്‍ക്കും സദാചാര പോലീസിംഗ് കാര്‍ക്കും ഉള്ള പരിചയായി മാറുമ്പോള്‍ ആ വാദത്തെയും തള്ളിക്കളയേണ്ടതായി വരും.

പിന്നെ,പാശ്ചാത്യവത്കരണത്തെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ ചര്‍ച്ച പോലും അര്‍ഹിക്കുന്നില്ല.ഇന്ത്യന്‍ സമൂഹം എന്നത് അങ്ങനെ പലതും ചേര്‍ന്ന ഒരു മിശ്രിതമാണ്.അല്ലാതെ,സവര്‍ണ ഹൈന്ദവ പാരമ്പര്യം ആണ് ഇവിടുത്തെ പാരമ്പര്യം എന്ന് ശഠിക്കുകയും നമുക്ക് നമ്മുടെ കാമദേവന്‍ ഉണ്ടല്ലോ,പിന്നെ എന്തിനീ പാശ്ചാത്യ ആഘോഷം എന്നൊക്കെ ചോദിക്കുന്നവരോട് പോയി ചരിത്രം പഠിക്കൂ എന്ന് മാത്രമേ നമുക്ക് പറയാന്‍ പറ്റൂ.ഇന്ത്യന്‍ സമൂഹം എന്നത് അങ്ങനെ ഏതെങ്കിലും ഒരു പൌരാണിക പാരമ്പര്യത്തിന്റെ മാത്രം തുടര്‍ച്ചയല്ല.പല സംസ്കാരങ്ങള്‍ തമ്മില്‍ ലയിച്ചു ചേര്‍ന്ന ഒന്നാണ്.തീര്‍ച്ചയായും പാശ്ചാത്യസംസ്കാരവും അതില്‍ ഉള്‍പ്പെടും.നമ്മുടെ ദൈനംദിന ജീവിതത്തില്‍ പാശ്ചാത്യഅംശങ്ങളെ എല്ലാം ഒഴിവാക്കി കളയാം എന്ന് ഏതെങ്കിലും വിഡ്ഢികള്‍  വിശ്വസിക്കുന്നു എങ്കില്‍ അവര്‍ അത് തെളിയിച്ചു കാണിക്കട്ടെ.ഇത്തരം വീരവാദങ്ങള്‍ മുഴക്കുന്ന ചില വര്‍ഗീയ സംഘടനകളുടെ യൂണിഫോം പോലും തീര്‍ത്തും പാശ്ചാത്യ വസ്ത്രധാരണ രീതികളുടെ കടംകൊള്ളല്‍ ആണ് എന്നതാണ് രസകരമായ വസ്തുത.എന്നിട്ടും അവര്‍ "ഭാരത"ത്തില്‍ കുഴപ്പം ഒന്നും ഇല്ല,"ഇന്ത്യ"യില്‍ ആണ് എല്ലാ കുഴപ്പവും എന്ന് പറഞ്ഞു കളയും.

പിന്നെ ഒന്ന് വിപണി ലാഭം ഉണ്ടാക്കുന്നു എന്നാ വിലാപം ആണ്.ഈ ദിവസം മാത്രം ചിലര്‍ക്ക് മുതലാളിത്ത വിരോധം വല്ലാതെ ഉണ്ടാകുന്നത് അന്വേഷിക്കേണ്ട വിഷയമാണ്.എല്ലാ ആഘോഷങ്ങളും വിപണിക്ക് ലാഭം ഉണ്ടാക്കും.അത്തരത്തില്‍ വിപണിയില്‍ ഉണര്‍വ് ഉണ്ടാകുന്നത് പലര്‍ക്കും വരുമാനമാര്‍ഗം ആയി തീരുകയും ചെയ്യും.ഈ ഒരു ദിനാചരണം ഇല്ലായിരുന്നു എങ്കില്‍ ആ കാശ് മുഴുവന്‍ സമൂഹത്തിനു മൊത്തം ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യത്തിലേക്ക് പോയേനെ എന്ന് തോന്നും ഈ വിലാപങ്ങള്‍ കേട്ടാല്‍.മുതലാളിത്തത്തിന്റെ മോശം വശങ്ങളെ നേരിടേണ്ടത് ബഹിഷ്കരണങ്ങള്‍ വഴിയല്ല.ഇന്ത്യയില്‍ ഈ ദിനം ആഘോഷിച്ചാലും ഇല്ലെങ്കിലും മുതലാളിത്തത്തിന് ഒരു ചുക്കും സംഭവിക്കില്ല.മുതലാളിത്തം തകര്‍ക്കപ്പെടെണ്ടത് അതിനു ഇരയാകുന്നവരുടെ സംഘടിത വര്‌ഗസമരത്തിലൂടെയാണ്.അല്ലാതെ,ഒറ്റപ്പെട്ട ഏതെങ്കിലും ആഘോഷങ്ങള്‍ടെ ബഹിഷ്കരണത്തിലൂടെ അത് തകരാന്‍ പോകുന്നില്ല.



ഇത്രയും പറഞ്ഞത് ഇത് അനിവാര്യമായും ആഘോഷിക്കപ്പെടെണ്ട ഒരു മഹനീയ ആഘോഷം ആണ് എന്നാ അര്‍ത്ഥത്തില്‍ ഒന്നുമല്ല.പക്ഷെ,ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരുടെ സ്വാതന്ത്രം സംരക്ഷിക്കപ്പെടണം.വിട്ടു നില്‍ക്കേണ്ടാവര്‍ക്ക് അങ്ങനെയാകാം.അതല്ലാതെ,ഒരു അസന്മാര്‍ഗിക പ്രവര്‍ത്തിക്കു എതിരെ ഞങ്ങള്‍ ഇതാ പടപൊരുതുന്നു എന്നാ മട്ടില്‍ ഈ ദിനാചരണത്തിന് എതിരെ വലിയ പ്രചാരണങ്ങള്‍ നടത്തുകയും തെരുവില്‍ ഇറങ്ങി ഗുണ്ടായിസം കാട്ടുകയും ചെയുന്നവര്‍ ഉള്ളിടത്തോളം കാലം,അവര്‍ പ്രതിനിധീകരിക്കുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയം ഉള്ളിടത്തോളം കാലം ഈ ആഘോഷങ്ങളെ ഒരു സമരം എന്നാ നിലക്ക് കൂടി വായിക്കേണ്ടതായി വരും

Wednesday, 6 February 2013

മതമൗലികവാദികളോടു ഒരു ജനത കണക്കു തീര്‍ക്കുമ്പോള്‍ .........


നരോദപാട്യയിലെ മുസ്ലീം കൂട്ടക്കൊലയിലെ പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കി കൊണ്ടുള്ള കോടതിവിധി ഇന്ത്യയിലെ മതേതരവിശ്വാസികള്‍ക്ക് ആകെ ആശ്വാസം പകരുന്നതായിരുന്നു.വലിയ തോതില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചിട്ടുള്ള ഹിന്ദുത്വഫാസിസത്തിന് വലിയ പോറല്‍ ഒന്നും ഏല്‍പ്പിക്കാന്‍ ആ കോടതിവിധിക്ക് ആകില്ല എങ്കിലും ഹിന്ദുത്വ ഫാസിസത്തിന്റെ പൈശാചിക മുഖം പൊതുസമൂഹത്തിന്റെ മനസാക്ഷിക്ക് മുന്‍പില്‍ തുറന്നു കാട്ടാനും മതേതര ലിബറല്‍ ജനാധിപത്യവ്യവസ്ഥിതിയുമായി തുറന്ന ഏറ്റുമുട്ടല്‍ നടത്താതെ,അതിനകത്ത് ലഭിക്കുന്ന സാധ്യതകളെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഹിന്ദുരാഷ്രവാദികള്‍ എടുത്തു അണിഞ്ഞിട്ടുള്ള ജനാധിപത്യമര്യാദയുടെ മുഖമൂടികള്‍ വലിച്ചു കീറി അവരുടെ ഫാസിസ്റ്റു സ്വഭാവം തുറന്നു കാട്ടാനും ആ വിധി കൊണ്ട് സാധിച്ചു.ഒപ്പം,കുറ്റക്കാരെ തടവറയിലേക്ക് അയയ്ക്കാനും ആ വിധി കൊണ്ട് സാധിച്ചു.ആ വിധി നല്‍കിയ ആശ്വാസത്തിന് സമാനമായ വികാരങ്ങള്‍ ആണ് ബംഗ്ലാദേശില്‍ 1971-ലെ സ്വാതന്ത്രസമരകാലത്ത് പാകിസ്ഥാന് വേണ്ടി നടത്തപ്പെട്ട യുദ്ധക്കുറ്റങ്ങളെ കുറിച്ച് വിചാരണ നടത്തുന്ന അന്താരാഷ്‌ട്ര ക്രൈം ട്രിബ്യൂണല്‍ന്റെ സമീപകാല വിധികള്‍ മനസ്സില്‍ ഉണ്ടാക്കുന്നത്‌.മതേതര രാജ്യമായി പിറന്ന ബംഗ്ലാദേശ് പിന്നീട് ഔദ്യോഗിക മതമായി ഇസ്ലാമിനെ അംഗീകരിച്ചു.മതമൗലിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ആരംഭിച്ചു.ബംഗ്ലാദേശ് സ്വാതന്ത്ര സമരകാലത്തെ ദേശീയവികാരത്തെ വീണ്ടും 47 ലെ വര്‍ഗീയവികാരം കൊണ്ട് നേരിടാന്‍ തുടങ്ങി.71-ന്റെ വികാരം ഉള്‍ക്കൊള്ളുന്ന അവാമി ലീഗും 47-ന്റെ വികാരം ഉള്‍ക്കൊള്ളുന്ന ബി.എന്‍.പി.-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടും തമ്മിലായി ബംഗ്ലാദേശിലെ രാഷ്ട്രീയ പോരാട്ടം.മാറിമറിഞ്ഞു കൊണ്ടിരുന്ന രാഷ്ട്രീയ ബാലാബലങ്ങള്‍ക്ക് ഒടുവില്‍ ഇപ്പോള്‍ അവാമി ലീഗിനാണ് മേധാവിത്വം.അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ അവര്‍ക്കായി.ഷെയ്ക്ക് ഹസീന പ്രധാനമന്ത്രിയായി.
       1971-ഇല്‍ പാകിസ്താന്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണ് അക്കാലത്ത് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ചെയ്തത്.നിരായുധരായ ജനങ്ങള്‍ക്ക് മേല്‍ അതിക്രമങ്ങള്‍ നടത്താന്‍ ബംഗ്ലാദേശി ദേശീയത അല്ല പാകിസ്ഥാനെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന മതവികാരം മാത്രമാണ് പ്രധാനം എന്ന് കരുതിയ മതരാഷ്ട്രവാദികള്‍ക്ക് മടിയുണ്ടായില്ല.ആ അതിക്രമങ്ങളെ എല്ലാം അതിജീവിച്ചു കൊണ്ട് ബംഗ്ലാദേശി ജനത പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്രം പൊരുതി നേടി.ഇന്ന്,ദശാബ്ദങ്ങള്‍ക്ക് ശേഷം ആണെങ്കിലും ബംഗ്ലാദേശി ജനത മതമൗലികവാദികളോടു കണക്കു തീര്‍ക്കുകയാണ്.അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണല്‍ കേസുകള്‍ ഓരോന്നായി തീര്‍പ്പാക്കുന്നു.ബച്ചു രസാക്കാര്‍ എന്ന് അറിയപ്പെടുന്ന അബ്ദുല്‍കലാം ആസാദിനെ 2013 ജനുവരി 21 നു ഐ.സി.ടി. വധശിക്ഷക്ക് വിധിച്ചു.ഇന്ന് മറ്റൊരു നേതാവിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു കൊണ്ടുള്ള വിധി വന്നിരിക്കുന്നു.ഈ ധീരമായ നീക്കങ്ങള്‍ ബംഗ്ലാദേശിലെ മതമൗലികവാദികള്‍ക്ക് ശക്തമായ ആഘാതം ഏല്‍പ്പിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.ബംഗ്ലാദേശില്‍ നിന്നും ഇനിയും സുരന്ജന്‍മാര്‍* ഉണ്ടാകാതിരിക്കട്ടെ......

*തസ്ലീമ നസ്രിന്റെ "ലജ്ജ" യിലെ നായക കഥാപാത്രം.